Sunday, November 9, 2008

മനസ്സ്‌ പറയും..

താപം പെരുകി,പ്പുകയിലുമെന്നും
താരം കണ്ണിൽ വിടരേണം
ഉള്ളിൽപ്പടരും വേദനയുള്ളം
കയ്യിലൊതുക്കാനറിയേണം
അഴലിൻ ഭാവം പറയും കണ്ണീർ-
ക്കറ,യില്ലാക്കവിളാകേണം.
..........
കരുതും പലകുറി,യെളുതല്ലണുവിട-
പോലുമതറിയാമെന്നാലും.

************************

Sunday, October 26, 2008

ഗതികേട്‌

പായസത്തിന്റേയോ
ബിരിയാണിയുടേയോ
മണം പോലെയല്ല
റേഷനരി വേവുന്ന മണം.
ചുമരുകൾക്കും വാതിലുകൾക്കും..
ജനലുകൾക്കുപോലും അതറിയാം..
ഈ ചൂട്ടഴിയ്ക്കും, പുകയോടുകൾക്കും
വീണ്ടുവിചാരമേയില്ല...

Monday, October 20, 2008

ബന്ധനം

പിഞ്ഞിയ ചട്ടയ്ക്കുള്ളിൽ
ഉള്ളറിയുന്ന പിടപ്പുണ്ട്‌
നരച്ചുപോയ ചിത്രങ്ങളും,
നാളേയ്ക്കെന്ന്‌ എരിച്ചലുമുണ്ട്‌..

തെളിച്ചമുണ്ടായിരുന്ന കാലമോർത്തും
സമ്മാനിച്ചവർക്കുള്ള നന്ദിയെ കാത്തും
കെൽപ്പില്ലാതിങ്ങനെ..

അഴിഞ്ഞ തുന്നലുകളിൽ
പിണഞ്ഞു നിൽക്കാതെ
ഒന്നു വീണുപോയിരുന്നെങ്കിൽ ..
എന്നെത്രയോവട്ടം ...

Wednesday, September 3, 2008

വിടരും നയനസുമം...


ഉതിരുന്ന നീഹാരമണിയും കപോലം
വിരിയുന്ന ലാവണ്യമരുണം വിലോലം..
അഴകിന്‍ ഹൃദന്തത്തിലൊഴുകും മരന്ദം
മിഴിയിതളിലനുരാഗമുണരും വസന്തം..

Monday, July 14, 2008

നൂലുണ്ട

സൃഷ്ടിയുടെ ജീവതാളം തള്ളിപ്പറഞ്ഞ്‌
തോന്നും താളത്തില്‍ തിരിഞ്ഞുരുണ്ട്‌
ഉരിഞ്ഞുപോകുന്ന അഹങ്കാരച്ചുറ്റിലെ
അഴിയ്ക്കാനറിയാത്ത കുരുക്കുകള്‍ പേറീട്ടും...
മുനയുള്ള സൂചിയ്ക്ക്‌
മൂക്കുകയറിട്ടു നിലയ്ക്കു നിര്‍ത്താന്‍
താനല്ലേയുള്ളു.. എന്നാണ്‌‌ ചോദ്യം.

കര്‍ക്കടസംക്രാന്തി വന്ന്‌,
അഴിഞ്ഞുലഞ്ഞ കുടുമയില്‍
ചൂലുചുറ്റി പുറത്തെടുത്തിടും വരെ
ഇരുട്ടിന്റെ പൊടി തിന്നട്ടെയവന്‍.

Saturday, June 28, 2008

അടച്ചു വച്ച ശബ്ദം

ഞാനിച്ഛിയ്ക്കാത്ത ഇരിപ്പിടം നല്‍കി,
അവകാശപ്പെടാത്ത അലങ്കാരം നല്‍കി,
ആവശ്യപ്പെടാത്ത കോട്ടയും കാവും നല്‍കി,
ഞാനേറ്റിക്കാട്ടാത്ത ശക്തിയെപ്പോറ്റി,
പരിവേഷത്തോരണം തൂക്കി,
തോറ്റവും തീയാട്ടും നടത്തുന്നതെന്തിന്‌ ?
ചുറ്റും കാവലേറ്റി, ഒറ്റപ്പെടുത്തുന്നതെന്തിന്‌ ?

Tuesday, June 24, 2008

ആശിച്ചിരുന്നുവോ...

ഇക്കഴിഞ്ഞ നിമിഷം വരെ
നിന്‍ ചിന്തകള്‍ക്കൊത്ത്‌
വേണ്ടപ്പോള്‍ ചിരിച്ചുകാട്ടി
വേണ്ടാത്തരം കടിച്ചൊതുക്കി
വാക്കെടുത്തു വിളയാടും
നാക്കിന്‌ കാവലായി
കല്ലുനീക്കി, നല്ലതൂട്ടി,
കൂട്ടിരുന്നതല്ലേ ഞാന്‍..

നിന്നിലൂന്നിയ
എന്റെ ചേതന
വേരോടെ പിഴുത്‌
ചോര വറ്റും മുന്‍പേ
ദൂരെയെറിയും നേരം..
ഒരുവട്ടമെങ്കിലും കൈവിറയ്ക്കുമെന്ന്‌
വെറുതെ ഞാന്‍..