Monday, June 9, 2008

'കേര'ളീയം

കാഴ്ചയ്ക്ക്‌ പച്ചപ്പ്‌,
വീഴ്ചയേശാത്ത പുറംചട്ട,
ചിരട്ടയ്ക്കൊത്ത ചങ്കുറപ്പ്‌...
ചൂഴ്‌ന്നെടുക്കുന്നോര്‍ക്കും
മധുരം വിളമ്പും മന:സ്‌ഥൈര്യം...

നമുക്ക്‌,
ഇതിലേതൊക്കെയോ
നഷ്ടമാവുന്നു.

Saturday, March 22, 2008

നിറഭേദം




പുലരും നേരം വിടരും
ദളമതി മൃദുലം ധവളാഭം
ആതപമേറുന്തോറും വിവശം
വദനം കരുണാര്‍ദ്രം
ദിനാന്ത സമയം, തളരും
തളിരിതളരുണമയം ഭാവം
ദീര്‍ഘം ജീവിത സഹനം നമ്മില്‍
പകരും പ്രതിബിംബം..


Wednesday, February 13, 2008

പ്രണയദിനം?

സൂര്യനൊന്നു തഴുകുമ്പോള്‍ മഞ്ഞുതുള്ളിയില്‍ വിരിയും മഴവില്ലു പോലെ,
ജനലഴികളെ വക വയ്ക്കാതെ അകത്തളത്തില്‍ പരന്നൊഴുകുന്ന നിലാവു പോലെ,
ചാരിയ വാതില്‍പ്പഴുതിലൂടെ, അനുവാദം ചോദിയ്ക്കാതെ കടന്നു വരുന്ന സുഗന്ധം പോലെ,
ചിരാതിനെ ചുംബിച്ചുണര്‍ത്തുന്ന അഗ്നിശലഭം പോലെ,
തെന്നലിന്‍ കൈകളണിയും ദലമര്‍‌മ്മരം പോലെ..

..ഓരോ ഹൃദയവും പ്രണയത്തെ അറിയുന്ന രൂപ ഭാവ തലങ്ങള്‍ എത്രയോ വിവിധങ്ങളാണ്‌...!!!

... പകര്‍ത്തി വര്‍ണ്ണിയ്ക്കുന്തോറും, വാക്കുകള്‍ കടം പറയുന്ന അനുഭവം.

പരിമിതികളില്ലാതെ, മനസ്സിന്റെ അനന്തതയില്‍, എക്കാലവും വിഹരിയ്ക്കുന്ന വികാരവിചാരങ്ങളെ, സമയബന്ധിതമായി ഒരുക്കിയെടുത്താല്‍...
ജീവിതകാലം മുഴുവന്‍ നമ്മെ ഉണര്‍ത്തിനിര്‍ത്തുന്ന പ്രണയത്തിന്റെ ചിറകുകള്‍ക്ക്‌... സ്വാഭാവികമായ നിറച്ചാര്‍ത്ത്‌ നല്‍കാനാകുമോ..?

മുന്നൂറ്ററുപത്തഞ്ചില്‍ ഒരേ ഒരു ഉദയത്തിനും അസ്തമയത്തിനും ഇടയ്ക്കുള്ള നിമിഷങ്ങളില്‍ ഓര്‍ത്തെടുത്ത്‌ മിനുക്കി, 'ദിനാഘോഷത്തിന്റെ' പേരോടെ പിടഞ്ഞമരുന്ന ഒറ്റവാക്കായി ഒതുങ്ങേണ്ട ഒന്നാണോ അത്‌?

നാളെ ഇതും ഒരു ആചാരം മാത്രമായി മാറില്ലെന്ന്‌ ആരറിഞ്ഞു?

Wednesday, January 23, 2008

പ്രവാസി

ഉയിരു പിഴിഞ്ഞെടുത്ത
മധുരം നുണഞ്ഞ്‌,
കുറഞ്ഞുപോയതില്‍
പരിഭവം കാട്ടി,
തിരിച്ചുപോക്കിന്റെ
തിയതി ഉറപ്പാക്കുന്ന
ബന്ധങ്ങള്‍ക്കു മുന്നില്‍...

ഓലമടലിനടിയില്‍പ്പെട്ട,
പുല്‍നാമ്പിന്റെ
ആത്മനിന്ദയോടെ...

പകുതി അറുത്തിട്ടും
പിടഞ്ഞെണീക്കും
ബലിമൃഗം പോലെ..

അതിജീവനത്തിന്റെ
തത്രപ്പാടിനിടയില്‍
ഇനിയും കിളിര്‍ക്കാത്ത വേരുകളെ
മന:പൂര്‍വ്വം മറന്ന്‌
മുഖപേശികള്‍
വലിച്ചുനീട്ടി
പുഞ്ചിരിയൊട്ടിക്കുമ്പോള്‍...

സുഖപ്പെട്ടാലും
മായാത്ത മുദ്ര പേറും
ഭ്രാന്തനെപ്പോലെ..
നാട്ടുകാഴ്ചകളുടെ
പുറമ്പോക്കിലാണു നീയെന്ന്‌
ക്രൂരമായി ഓര്‍മ്മപ്പെടുത്തുന്നു
ഈ വിളിപ്പേര്‍.

Saturday, January 19, 2008

കറുത്ത മുത്ത്‌

ഒരേ രക്ത,മൊരേ ചിത്ത-
മൊരേ വര്‍ണ്ണ രാജിതം
ഒരേ രൂപ,മൊരേ ജീവ-
കര്‍മ്മ പാശ ബന്ധിതം
ഒരേ ഞെട്ടിലെത്ര കാല-
മെന്നതില്ല നിശ്ചയം
അതേ ജന്മ,മെങ്ങു പോ-
യൊടുങ്ങുമെന്നനിശ്ചിതം.

***************

അഗ്രജന്റെ 'പടയിടത്തിലെ'
കുഞ്ഞുമണികളുടെ പടം കണ്ടപ്പോള്‍...
മനസ്സില്‍ തോന്നിയത്‌...






Sunday, January 6, 2008

ഭാഗ്യത്തിന്റെ നിറം

ശരിയുത്തരങ്ങള്‍ മാത്രമായിട്ടും,
നൂറിലേയ്ക്കുയരാത്ത മാര്‍ക്ക്‌.
എത്തിച്ചു നേടിയെടുത്തെങ്കിലും
ഇതളടര്‍ന്ന പൂങ്കുല
കുന്നിക്കുരുവിന്റെ മുഖമാണോ
ഭാഗ്യത്തിനെപ്പോഴും?
കാല്‍ കറുപ്പും, മുക്കാല്‍ ചോപ്പും !

Monday, November 19, 2007

പൂര്‍‌വ്വപര്‍‌വ്വം

പൂര്‍വ്വദേശ പര്‍വ്വ,മത്യപൂര്‍വ്വ ദീപ്തമെങ്കിലും
ഭ്രമിപ്പതെന്തു ദൃഷ്ടി പശ്ചിമാംബരത്തിലിത്രമേല്‍...!!!
പുലരിതന്‍ പ്രഭാവമൊത്തു നില്‍പ്പതില്ലൊരിയ്ക്കലും
മരീചികാസമം ക്ഷണം മറഞ്ഞിടും പകിട്ടുകള്‍.. !!!