Wednesday, January 23, 2008

പ്രവാസി

ഉയിരു പിഴിഞ്ഞെടുത്ത
മധുരം നുണഞ്ഞ്‌,
കുറഞ്ഞുപോയതില്‍
പരിഭവം കാട്ടി,
തിരിച്ചുപോക്കിന്റെ
തിയതി ഉറപ്പാക്കുന്ന
ബന്ധങ്ങള്‍ക്കു മുന്നില്‍...

ഓലമടലിനടിയില്‍പ്പെട്ട,
പുല്‍നാമ്പിന്റെ
ആത്മനിന്ദയോടെ...

പകുതി അറുത്തിട്ടും
പിടഞ്ഞെണീക്കും
ബലിമൃഗം പോലെ..

അതിജീവനത്തിന്റെ
തത്രപ്പാടിനിടയില്‍
ഇനിയും കിളിര്‍ക്കാത്ത വേരുകളെ
മന:പൂര്‍വ്വം മറന്ന്‌
മുഖപേശികള്‍
വലിച്ചുനീട്ടി
പുഞ്ചിരിയൊട്ടിക്കുമ്പോള്‍...

സുഖപ്പെട്ടാലും
മായാത്ത മുദ്ര പേറും
ഭ്രാന്തനെപ്പോലെ..
നാട്ടുകാഴ്ചകളുടെ
പുറമ്പോക്കിലാണു നീയെന്ന്‌
ക്രൂരമായി ഓര്‍മ്മപ്പെടുത്തുന്നു
ഈ വിളിപ്പേര്‍.

Saturday, January 19, 2008

കറുത്ത മുത്ത്‌

ഒരേ രക്ത,മൊരേ ചിത്ത-
മൊരേ വര്‍ണ്ണ രാജിതം
ഒരേ രൂപ,മൊരേ ജീവ-
കര്‍മ്മ പാശ ബന്ധിതം
ഒരേ ഞെട്ടിലെത്ര കാല-
മെന്നതില്ല നിശ്ചയം
അതേ ജന്മ,മെങ്ങു പോ-
യൊടുങ്ങുമെന്നനിശ്ചിതം.

***************

അഗ്രജന്റെ 'പടയിടത്തിലെ'
കുഞ്ഞുമണികളുടെ പടം കണ്ടപ്പോള്‍...
മനസ്സില്‍ തോന്നിയത്‌...






Sunday, January 6, 2008

ഭാഗ്യത്തിന്റെ നിറം

ശരിയുത്തരങ്ങള്‍ മാത്രമായിട്ടും,
നൂറിലേയ്ക്കുയരാത്ത മാര്‍ക്ക്‌.
എത്തിച്ചു നേടിയെടുത്തെങ്കിലും
ഇതളടര്‍ന്ന പൂങ്കുല
കുന്നിക്കുരുവിന്റെ മുഖമാണോ
ഭാഗ്യത്തിനെപ്പോഴും?
കാല്‍ കറുപ്പും, മുക്കാല്‍ ചോപ്പും !