Wednesday, February 13, 2008

പ്രണയദിനം?

സൂര്യനൊന്നു തഴുകുമ്പോള്‍ മഞ്ഞുതുള്ളിയില്‍ വിരിയും മഴവില്ലു പോലെ,
ജനലഴികളെ വക വയ്ക്കാതെ അകത്തളത്തില്‍ പരന്നൊഴുകുന്ന നിലാവു പോലെ,
ചാരിയ വാതില്‍പ്പഴുതിലൂടെ, അനുവാദം ചോദിയ്ക്കാതെ കടന്നു വരുന്ന സുഗന്ധം പോലെ,
ചിരാതിനെ ചുംബിച്ചുണര്‍ത്തുന്ന അഗ്നിശലഭം പോലെ,
തെന്നലിന്‍ കൈകളണിയും ദലമര്‍‌മ്മരം പോലെ..

..ഓരോ ഹൃദയവും പ്രണയത്തെ അറിയുന്ന രൂപ ഭാവ തലങ്ങള്‍ എത്രയോ വിവിധങ്ങളാണ്‌...!!!

... പകര്‍ത്തി വര്‍ണ്ണിയ്ക്കുന്തോറും, വാക്കുകള്‍ കടം പറയുന്ന അനുഭവം.

പരിമിതികളില്ലാതെ, മനസ്സിന്റെ അനന്തതയില്‍, എക്കാലവും വിഹരിയ്ക്കുന്ന വികാരവിചാരങ്ങളെ, സമയബന്ധിതമായി ഒരുക്കിയെടുത്താല്‍...
ജീവിതകാലം മുഴുവന്‍ നമ്മെ ഉണര്‍ത്തിനിര്‍ത്തുന്ന പ്രണയത്തിന്റെ ചിറകുകള്‍ക്ക്‌... സ്വാഭാവികമായ നിറച്ചാര്‍ത്ത്‌ നല്‍കാനാകുമോ..?

മുന്നൂറ്ററുപത്തഞ്ചില്‍ ഒരേ ഒരു ഉദയത്തിനും അസ്തമയത്തിനും ഇടയ്ക്കുള്ള നിമിഷങ്ങളില്‍ ഓര്‍ത്തെടുത്ത്‌ മിനുക്കി, 'ദിനാഘോഷത്തിന്റെ' പേരോടെ പിടഞ്ഞമരുന്ന ഒറ്റവാക്കായി ഒതുങ്ങേണ്ട ഒന്നാണോ അത്‌?

നാളെ ഇതും ഒരു ആചാരം മാത്രമായി മാറില്ലെന്ന്‌ ആരറിഞ്ഞു?